തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ തുടക്കമായ ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ ആന്റ് റിസ്റ്റോറേഷന്‍ ശില്‍പ്പശാല രണ്ടു ദിവസം പിന്നിടുമ്പോള്‍ റിസ്റ്റോറേഷന്‍ കാത്ത് നിശബ്ദ ചിത്രങ്ങളായും വിവിധ ഭാഷകളിലും ഫിലിമുകളില്‍ ഉറങ്ങുന്ന നൂറു കണക്കിന് സിനികളെയോര്‍ത്ത് ഏറെ പ്രതീക്ഷയെന്ന് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്ന ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നി്ന്നും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ- വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ഥികള്‍, ഓഡിയോ- വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താത്പര്യമുള്ള വ്യക്തികള്‍ തുടങ്ങി 66 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, യു കെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.
അവരവരുടെ മേഖലകളില്‍ ലോകത്തിലെത്തന്നെ മുന്‍നിരക്കാരായ ഡേവിഡ് വാല്‍ഷ്, മരിയാന്ന ഡി സാങ്റ്റിസ്, എലേന ടമ്മക്കാരോ, നോറ കെന്നഡി എന്നിവരുള്‍പ്പെടെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്,എല്‍ ഇമാജിന റിട്രോവിറ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് നാഷനല ദെ ഓഡിയോവിഷ്വല്‍, ഫൊണ്ടേഷനറി ജെറോം സെയ്ദോ, പാതെ ആന്‍ഡ് സിനെടെകെ പോര്‍ടുഗീസിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദേശീയരായ 20 ആര്‍ക്കൈവിസ്റ്റുകള്‍, റെസ്റ്റോറര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിട്ടുള്ള വിദഗ്ധരും ചേര്‍ന്നാണ് ക്ലാസുകള്‍ നയിക്കുന്നത്.
രണ്ടാം ദിനത്തില്‍ മറീന റൂയിസ് മൊലിന- ബേസിക്ക് പേപ്പര്‍ കണ്‍വര്‍സേഷന്‍ ആമുഖം, മരിയാന ഡി സാങ്റ്റിസ്- ഫിലിം റിപ്പയര്‍, മുര്‍ച്ചാന ബോറ- അണ്‍ലോക്കിങ് ദി മിസ്അണ്ടര്‍സ്റ്റൂഡ് ജയിന്റ് ഇന്‍ ആര്‍ക്കൈവ്സ്: എവരിഡേ കാറ്റലോഗിങ്, സാമന്ത ലെറോയ്- ഫിലിം ഹെറിറ്റേജ് പ്രോഗ്രാമിങ്, എറ്റിയെന്‍ മര്‍ച്ചന്റ്- വീഡിയോ ആന്റ് ഓഡിയോ ഡിജിറ്റൈസേഷന്‍, ഫ്രാങ്ക് ലോറെറ്റ്- കളക്ഷന്‍സ് ഡെവലപ്മെന്റ്, ഡേവിഡ് വെയ്ഷ്- ഫിലിം ടെക്നോളജിയുടെ ആമുഖം, ജോവാന്ന വൈറ്റ്- ഡിജിറ്റല്‍ ടെക്നോളജി, സാമന്ത ലെറോയ്- ഫിലിം ഹെറിറ്റേജ് പ്രോഗ്രാമിങ്, തിയാഗോ ഗാന്‍ഹോ- സിനിമാ തിരിച്ചറിയലും തിരഞ്ഞെടുപ്പും എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. വൈകിട്ട് ശ്രീ സിനിമയില്‍ ഈയിടെ റിസ്റ്റോര്‍ ചെയ്യപ്പെട്ട അമേരിക്കന്‍ നിശ്ശബ്ദചലച്ചിത്രമായ ദി ജനറല്‍ സ്‌ക്രീനിംഗ് നടന്നു.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (എഫ്എച്ച്എഫ്) ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ശില്‍പ്പശാലയുടെ ഭാഗമായി സമീപകാലത്ത് റിസ്റ്റൊറേഷന്‍ പൂര്‍ത്തിയായ ദി ജനറല്‍, മന്ഥന്‍, സെനഗലില്‍ നിന്നുള്ള ക്യാമ്പ് ഡെ തിയറോയെ, ഷാഡോസ് ഓഫ് ഫൊര്‍ഗോട്ടന്‍ ആങ്സെസ്റ്റേഴ്സ്, ഫെല്ലിനിയുടെ വിശ്വവിഖ്യാതമായ എയ്റ്റ് ആന്‍ഡ് ഹാഫി, ലെ സമുറായ് തുടങ്ങി ചിത്രങ്ങളുടെ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. വിപണിയില്‍ എത്തുന്നതിനു മുമ്പാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ശില്‍പ്പശാലയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തുന്നത്. ഇവ റിസ്റ്റോര്‍ ചെയ്യുന്നതിന് നേതൃത്വം നല്‍കിയവരില്‍ ലോകപ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ഒഴിച്ചുള്ളവരെല്ലാം ശില്‍പ്പശാലയിലെത്തിയിട്ടുണ്ട്.
മലയാളത്തിലും റിസ്റ്റോര്‍ ചെയ്ത പഴയ സിനിമകള്‍ വീണ്ടും തിയേറ്റര്‍ റിലീസിനെത്തുന്ന ഇക്കാലത്ത് ഫിലിം റിസ്റ്റോറിംഗ് പരിശീലനത്തിന് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടെന്നും ഇന്ത്യയില്‍ ആധുനിക സിനിമാ റിസ്റ്റോറിംഗിന് തുടക്കം കുറിച്ച ശിവേന്ദ്ര സിംഗ് പറഞ്ഞു. ബാക് റ്റു ദി ബിഗിനിംഗ് എന്ന പേരില്‍ ബച്ചന്‍ സിനിമകളുടെ റിസ്റ്റൊറേഷനോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ദേവാനന്ദ്, നാഗേശ്വര റാവു തുടങ്ങിയവരുടെ ചിത്രങ്ങളും റിസ്റ്റോര്‍ ചെയ്ത് എത്തി. രാജ് കപൂര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ റിസ്റ്റോറിംഗാണ് തുടര്‍ന്ന് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2015 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ എട്ട് ശില്‍പശാലകളിലായി ഇതുവരെ 400-ലധികം പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ ടി ടി ചാനലുകളിലും യുട്യൂബിലും സിനിമകള്‍ കാണാനുള്ളപ്പോള്‍ എന്തിനാണ് ഫിലിം റിസ്റ്റോറിംഗ് എന്നു ചോദിക്കുന്നവരുണ്ടെന്ന് ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. അവ ഒരിക്കലും തീയറ്ററുകളുടെ വലിയ സ്‌ക്രീനുകളില്‍ പ്രൊജക്റ്റ് ചെയ്യാനാവില്ല. യാഥാര്‍ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്റ്റോര്‍ ചെയ്ത സിനിമകളാണെന്ന വ്യത്യാസവുമുണ്ട്. റിസ്റ്റോര്‍ ചെയ്യപ്പെട്ട പഴയ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിന്റെ വ്യത്യാസം മനസ്സിലാകും. ഡിജിറ്റലായി എടുത്ത സിനിമകളില്‍ അതിയാഥാര്‍ഥ്യമാണുള്ളത്. ഒരു സിനിമ പൂര്‍ണമായി റിസ്റ്റോര്‍ ചെയ്യാന്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശിയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ത്യയുടെ ഫിലിം ആര്‍ക്കൈവിംഗിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത പി കെ നായരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മികച്ച രീതിയില്‍ തുടങ്ങിയ സിനിമാ കരിയര്‍ ഉപേക്ഷിച്ച് താന്‍ ഫിലിം റിസ്റ്റൊറേഷനിലേയ്ക്കും ആര്‍ക്കൈവിംഗിലേയ്ക്കും വന്നതെന്ന് അദ്ദേഹം പറഞ്ഞു. പി കെ നായരുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയും ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ സംവിധാന ചെയ്തു.
2007ല്‍ യു എസില്‍ സ്ഥാപിക്കപ്പെട്ട ഫിലിം ഫൗണ്ടേഷന്റെ ലോകസിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി റിസ്റ്റോര്‍ ചെയ്യപ്പെട്ട അരവിന്ദന്റെ കുമ്മാട്ടിയെപ്പറ്റി ഫൗണ്ടേഷന്‍ സ്ഥാപകനായ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി രണ്ടു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ആധുനിക ഫിലിം റിസ്റ്റോറിംഗില്‍ കേരളത്തിനും ഇന്ത്യയ്ക്കും താത്പര്യമുണര്‍ത്തിയത്. ഇന്ത്യയില്‍ മാത്രം റിസ്റ്റൊറേഷന്‍ കാത്ത് ആയിര കണക്കിന് ക്ലാസിക് സിനിമകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.




